Your Image Description Your Image Description
Your Image Alt Text

സെഞ്ചൂറിയന്‍: ഇന്ത്യേ – ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുത്തു. സെഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ എട്ടിന് 208 എന്ന നിലയിലാണ്. 70 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ക്രീസിലുണ്ട്. മുഹമ്മദ് സിറാജാണ് (0) അദ്ദേഹത്തിന് കൂട്ട്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നത്തേത്.

 

ആദ്യ സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ (5) മടങ്ങി. റബാദയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗ്ഗില്‍ ബര്‍ഗര്‍ക്ക് ക്യാച്ച്. വൈകാതെ യഷസ്വി ജെയ്‌സ്വാളും (17) കൂടാരം കയറി. മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിനും (2) തിളങ്ങാനായില്ല. ഇരുവരേയും ബര്‍ഗര്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌നെയുടെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ വിരാട് കോലി (38) – ശ്രേയസ് അയ്യര്‍ (31) സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇരുവരും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ലഞ്ച് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ തന്നെ ശ്രേയസിനെ റബാദ ബൗള്‍ഡാക്കി. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. പിന്നീട് കോലിയേയും റബാദ തന്നെ മടക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ആര്‍ അശ്വിന് (8) തിളങ്ങാനായില്ല. പിന്നീട് രാഹുല്‍ – ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കൂട്ടുകെട്ട് ഉയരുമ്പോള്‍ ഷാര്‍ദൂലിനെ പുറത്താക്കി റബാദ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയെ (1) മാര്‍കോ യാന്‍സന്‍ ബൗള്‍ഡാക്കി. ഇതിനിടെ രാഹുലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ രണ്ട് സിക്‌സും 10 ഫോറും രാഹുല്‍ നേടിയിട്ടുണ്ട്.

മത്സരത്തില്‍ നാല് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍. പ്രസിദ്ധിനിത് ടെസ്റ്റ് അരങ്ങേറ്റമാണ്. പുറം കഴുത്തിലെ വേദനയെ തുടര്‍ന്ന് രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ഏക സ്പിന്നറായി ആര്‍ അശ്വിന്‍ ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ആദ്യമായിട്ടാണ് രാഹുല്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാവുന്നത്. രോഹിത്, ജെയ്സ്വാള്‍, ഗില്‍ എന്നിവര്‍ക്ക് പുറമെ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാര്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജെയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, തെംബ ബവൂമ, കീഗന്‍ പീറ്റേഴ്സണ്‍, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്നെ, മാര്‍കോ യാന്‍സന്‍, ജെറാര്‍ഡ് കോട്സീ, കഗിസോ റബാദ, നന്ദ്രേ ബര്‍ഗര്‍.

 

Leave a Reply

Your email address will not be published. Required fields are marked *