Your Image Description Your Image Description
Your Image Alt Text

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹൈക്കമാൻഡ്‌ നിലപാട്‌ പ്രഖ്യാപിക്കാത്തതിനെച്ചൊല്ലി കെപിസിസി നിർവാഹക സമിതി യോഗത്തിൽ രൂക്ഷമായ വാക്‌പോര്‌ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല . മൃദുഹിന്ദുത്വ നിലപാട്‌ എടുക്കരുതെന്ന്‌ കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ മാത്രമാണ് തുറന്നടിച്ചത് .

കൃത്യമായ നിലപാടോ മറുപടിയോ പറയാതെ സുധീരനെ പരിഹസിക്കാനാണ്‌ നേതാക്കൾ മുതിർന്നത്‌. കേരളത്തിന്റെ ചുമതലയേറ്റശേഷം ആദ്യമായെത്തിയ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ശശി തരൂരും സുധാകരന്റെ അടുത്ത അനുയായി മാത്യു കുഴൽനാടനും സുധീരനെതിരെ രംഗത്തുവന്നു.

പാർടി വിട്ടയാളാണ്‌ സുധീരനെന്നും നേരിട്ട്‌ അക്കാര്യം തന്നോട്‌ പറഞ്ഞിട്ടുണ്ടെന്നുമാണ് സുധാകരൻ സുധീരനെ പരിഹസിച്ചത് . ഏറെ നാളുകള്‍ക്കുശേഷം കയറിവന്ന്‌ സ്വന്തംകാര്യം പറഞ്ഞ്‌ ഇറങ്ങിപ്പോയി. കൂടുതൽ പറയിപ്പിക്കരുതെന്നും സുധാകരൻ ആക്രോശിച്ചു .

കോൺഗ്രസിനൊപ്പമുള്ള ഹൈന്ദവ വിശ്വാസികളെ കാണാതെ നിലപാടെടുക്കാനാകില്ലെന്നാണ് തരൂർ പറഞ്ഞത് . സുധീരൻ അതിരുകടക്കുകയാണെന്നും പാർടിയെ മോശമായി ചിത്രീകരിക്കുന്നു എന്നുമായിരുന്നു കുഴൽനാടന്റെ ആക്ഷേപം.

വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃത്വം വൻപരാജയമാണെന്ന്‌ പറഞ്ഞ സുധീരൻ, 2016ലെ പരാജയത്തെക്കുറിച്ച്‌ നേരത്തേ സോണിയ ഗാന്ധിക്ക്‌ അയച്ച കത്തും വായിച്ചു. രണ്ടു ഗ്രൂപ്പിൽ നിന്ന്‌ ഇപ്പോൾ അഞ്ച്‌ ഗ്രൂപ്പിലെത്തി . തന്നോട്‌ ഇവർ ഒരു കാര്യവും ആലോചിക്കാറില്ല. രാമക്ഷേത്ര ചടങ്ങിൽ കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കരുതെന്ന തന്റെ നിലപാട്‌ ഹൈക്കമാന്റിനെ അറിയിക്കണമെന്നും സുധീരൻ യോഗത്തിൽ പറഞ്ഞു .

തുടർന്ന്‌ ഇറങ്ങിപ്പോകാൻ തുടങ്ങിയ സുധീരനോട്‌ യോഗത്തിലിരിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടു. ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര നേതൃത്വം കൃത്യമായ നിലപാട്‌ എടുക്കുമെന്ന്‌ നേതാക്കൾ മറുപടി നൽകി. ഇതൊന്നുമായിരുന്നില്ല പാർടിയുടെ ശൈലിയും പാരമ്പര്യവുമെന്ന്‌ ആവർത്തിച്ച്‌ സുധീരൻ പിന്നെയവിടെ നിന്നില്ല , ഇറങ്ങിപ്പോവുകയായിരുന്നു.

സുധീരൻ ഏറെ കാലത്തിന് ശേഷമായിരുന്നു കെ പി സി സി നേതൃയോഗത്തിനെത്തിയത് . മറ്റ് പലരും എത്തിയതുമില്ല . സുധീരൻ എത്തിയത് സുധാകരന് തീരെ പിടിച്ചില്ല , ആ അനിഷ്ടം മുഴുവൻ പ്രകടിപ്പിക്കുകയും ചെയ്തു .

സുധാകരന് ഇഷ്ടമുള്ള , സുധാകരനെ സ്തുതിപാടുന്ന ആളുകൾ മാത്രം മതി പാർട്ടിക്കുള്ളിലെന്നാണ് സുധാകരന്റെ ഉള്ളിലിരിപ്പ് . അത് സതീശൻ കൂടെ കൂടെ പൊളിച്ചടുക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *