ഭാര്യയേയും ബന്ധുവായ സ്ത്രീയേയും കൊന്ന് സൈനികൻ സ്വയം വെടിവെച്ച് മരിച്ചു
പട്ന: ഓടുന്ന കാറിൽ കുട്ടികളുടെ കൺമുന്നിൽ വച്ച് ഭാര്യയേയും ബന്ധുവായ സ്ത്രീയേയും വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം സൈനികൻ സ്വയം വെടിവെച്ച് മരിച്ചു. പട്നക്ക് സമീപം സൈദാബാദിൽ വെച്ചാണ് സംഭവം നടന്നത് . വിഷ്ണു കുമാർ ശർമ(33) എന്ന സൈനികനാണ് ഭാര്യ ദമനി ശർമയേയും ബന്ധു ഡിംപിൾ ശർമയേയും വെടിവെച്ച് കൊന്ന ശേഷം സ്വയം ജീവനൊടുക്കിയത് .
സംഭവ സമയം വിഷ്ണു കുമാറിന്റെ രണ്ട് ആൺകുട്ടികളും ദമനി ശർമയുടെ പിതാവും കാറിലുണ്ടായിരുന്നു. കുട്ടികളും ദമനി ശർമയുടെ പിതാവും മുൻസീറ്റിലാണ് ഇരുന്നത്. സംഭവത്തിന് ശേഷം ഇവർ പുറത്തിറങ്ങി നാട്ടുകാരുടെ സാധ്യം തേടി .
ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു വിഷ്ണു കുമാർ . അസുഖത്തെ തുടർന്ന് ഇയാളുടെ പെരുമാറ്റം സാധാരണ നിലയിലല്ലായിരുന്നെന്നും പെട്ടെന്ന് ദേഷ്യപ്പെടുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു .
ചികിത്സക്കായി അവർ താമസിക്കുന്ന അര ഗ്രാമത്തിൽ നിന്ന് പട്നയിലേക്ക് വരികയായിരുന്നു ഇവർ . കാറിൽ വെച്ച് വിഷ്ണു കുമാർ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു . ഇതിനെ തുടർന്നാണ് വിഷ്ണുകുമാർ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു . കൃത്യത്തിനുപയോഗിച്ച കൈത്തോക്കും സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു .