സൗദിയിൽ വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം കൂടുതൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് പുതിയ നിയമം. സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന 30 വകുപ്പുകളാണ് നിയമാവലിയിലുള്ളത്.
പുതിയ നിയമപ്രകാരം ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്കും ബാഗേജുകൾ കേടാവുകയോ ബാഗേജ് ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം ലഭിക്കും. ലഗേജ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാലും തോതിൽ പരമാവധി 6,568 റിയാൽ വരെ എന്നിങ്ങനെയാണ് നഷ്ടപരിഹാരം ലഭിക്കുക. വിമാനം ആറു മണിക്കൂറിലേറെ വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകിയിരിക്കണമെന്ന നേരത്തെ ഉണ്ടായിരുന്ന നിയമത്തിനു പുറമെയാണ് പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിരിക്കുന്നത്.