കോഴിക്കോട്: കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറുണ്ടായി. മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ, ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്.
പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റ തുടർച്ചയാണിത്. സംഘർഷത്തിൽ പരിക്കുപറ്റിയവർ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. അതിനാല്‍ ആര്‍ക്കും പരിക്കില്ല.
പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് അക്രമികളെ കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം. ഒരു സംഘം മറ്റൊരു സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയെന്ന് പറഞ്ഞാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.