ഡൽഹി: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ തുടങ്ങിയവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.
2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതിലൂടെ 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.