നിയമന കോഴ; അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ല, പരാതിക്കാരന്റെ കുറ്റസമ്മത മൊഴി

തിരുവനന്തപുരം: ആരോ​ഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മെഡിക്കല്‍ നിയമന കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ആരോ​ഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് കേസിലെ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മതമൊഴി. ജോലി വാ​ഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പിഎക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ നേരത്തെ നൽകിയ പരാതി.

വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് കന്‍റോണ്‍മെന്‍റ് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പോലീസ് പറയുന്നു. കന്റോൺമെൻറ് പോലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പോലീസ് പറഞ്ഞു.

പണം നൽകിയ രീതി, വ്യക്തി, സമയം, സ്ഥലം എന്നീക്കാര്യങ്ങളെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുള്ള ആളാണ് പരാതിക്കാരനായ ഹരിദാസ്. നിയമനക്കോഴ ആരോപണത്തിന് പിന്നാലെ ഹരിദാസൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മലപ്പുറത്തെ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്ന സമയത്തും ഇയാളുടെ മൊഴിയും പ്രവർത്തികളും സംശയത്തിന്റെ നിഴലിലാണ്. ചിത്രങ്ങൾ കാണിച്ച് അഖിൽ മാത്യുവിനെ തിരിച്ചറിഞ്ഞ ഹരിദാസൻ, തുടർന്ന് കാഴ്ചക്ക് പ്രശ്നമുണ്ട് അത് അഖിൽ മാത്യുവാണോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. അഖിൽ മാത്യുവും ഹരിദാസനും തമ്മിൽ കണ്ടിട്ടില്ല എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും ടവർ ലോക്കേഷനിൽ നിന്നും പോലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.

Leave A Reply