അത്തിബെലെയിൽ പടക്ക ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവർ 14 ആയി. തമിഴ്‌നാട് ധർമപുരി ജില്ലയിലെ ഹരൂർ താലൂക്ക് സ്വദേശികളാണ് മരിച്ചവർ. പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഗോഡൗൺ ഉടമ വി. രാമസ്വാമി റെഡ്ഡി, പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള മകൻ നവീൻ റെഡ്ഡി, സ്ഥലമുടമ അനിൽ റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. നവീൻ റെഡ്ഡി സുഖംപ്രാപിച്ചാലുടൻ പോലീസ് കസ്റ്റഡിയിലെടുക്കും. അത്തിബെലെ പോലീസാണ് അന്വേഷണം നടത്തുന്നത്. നവീൻ റെഡ്ഡിക്ക് നടത്തിപ്പുചുമതലയുള്ള ബാലാജി ക്രാക്കേഴ്‌സിലാണ് ശനിയാഴ്ച വൈകീട്ട് നാലോടെ തീപ്പിടിത്തമുണ്ടായത്.