നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായി എത്തിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് സ്ഥിരീകരണം. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. നൈനിറ്റാൾ ജില്ലയിലെ കലദുങ്കിയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ അപകടത്തിൽ അകപ്പെട്ടത്.
നൈനിറ്റാൾ സന്ദർശനം നടത്തിയ ശേഷം സംഘം തിരികെ പോകുന്ന വഴിയാണ് കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതറിഞ്ഞ് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടം നടന്നത് രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകി. പരിക്കേറ്റവരെ വളരെ വൈകിയാണ് ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. മതിയായ വെളിച്ചമില്ലാത്തതം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.