മന്ത്രി വീണയുടെ ഓഫീസിലെ കോഴ കേസ് ; അഖില്‍ നിരപരാധിയാണോ ? യഥാർത്ഥ പ്രതികളാര് ?

നിയമന തട്ടിപ്പുകേസിൽ അറസ്റ്റിലായ വള്ളിക്കാേട് സ്വദേശി അഖിൽ സജീവനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അഖിലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പത്തനംതിട്ട പൊലീസ് അപേക്ഷ നൽകിയിരുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പൊലീസ് പിടികൂടുമ്പോഴും അഖില്‍ സജീവ് മദ്യ ലഹരിയില്‍ ആയിരുന്നു.

സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത് കടം വീട്ടാനായിരുന്നെന്നും കയ്യില്‍ നയാ പൈസയില്ലെന്നും അഖില്‍ സജീവ് പറഞ്ഞു . ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന്റെ പേര് ആരോടും പറഞ്ഞിട്ടില്ല.

പുലര്‍ച്ചെ നാലുമണിയോടെ തേനി ബസ്റ്റാന്‍ഡിന് അടുത്ത് വെച്ചാണ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ തന്റെ ജീവിതം മൊത്തം തകര്‍ന്നുവെന്നും മാതാപിതാക്കള്‍ മരിച്ചെന്നും ഭാര്യയും കുഞ്ഞും ഉപേക്ഷിച്ചുപോയെന്നും ഇയാൾ പറഞ്ഞു . അറസ്റ്റിലായതിന് പിന്നാലെ അനേകം തട്ടിപ്പുകളാണ് അഖിലിന്റെ പേരില്‍ ഉയര്‍ന്നുവരുന്നത്.

സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അംഗങ്ങളുടെ ലെവിയില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വ്യാജ സീലും ഒപ്പും ഉപയോഗിച്ച് ബാങ്കിന്റെ വ്യാജ വൗച്ചര്‍ വരെ നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. സി ഐ ടി യു വിന്റെ ലെറ്റര്‍പാഡ് വരെ ദുരുപയോഗം ചെയ്തു.

തൊഴിലാളികളുടെ മാസവരിത്തുക സ്വീകരിച്ചതായി ലെറ്റര്‍ പാഡില്‍ സ്വയം ഒപ്പിട്ട് നല്‍കി. പത്തനംതിട്ടയിലെ രണ്ട് ലോഡ്ജുകളില്‍ സിഐടിയുവിന്റെ പേരില്‍ മുറി ബുക്ക് ചെയ്ത് ജോലിക്കായുള്ള വ്യാജ ഇന്റര്‍വ്യൂ നടത്തി.

പണം നല്‍കാതെ മുങ്ങിയതിനെ തുടര്‍ന്ന് ലോഡ്ജുടമ സിഐടിയു ഓഫീസില്‍ വന്നപ്പോഴാണ് വിവരമറിഞ്ഞത്. അഖില്‍ സജീവ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം 2022 ജൂലൈയിലാണ് പോലീസിൽ പരാതി നൽകിയത് .

ജനുവരി മുതല്‍ നാട്ടില്‍ ഇല്ലാതിരുന്ന ഇയാൾ കഴിഞ്ഞ കുറെ നാളുകളായി ചെന്നൈയില്‍ ഒരു ഹോട്ടലിന്റെ ഡോര്‍മെട്രിയിലായിരുന്നു താമസം. പത്തനംതിട്ട എസ്‌ഐയും സംഘവും അവിടെ എത്തിയതറിഞ്ഞ് സ്ഥലം മാറുകയായിരുന്നു.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തൊഴില്‍ത്തട്ടിപ്പു കേസില്‍ പങ്കില്ലെന്നും പരാതിക്കാരനായ ഹരിദാസനെ ഇതുവരെ കണ്ടിട്ടില്ലെന്നും അഖില്‍ സജീവ് പറയുന്നു . ബാസിത്, ലെനിന്‍, റഹീസ്എന്നിവരാണ് പണം തട്ടിയതത്രേ . അഖിലിന്റെ ഈ മൊഴി പൊലീസ് കണക്കിലെടുത്തിട്ടില്ല.

അഖിലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംസ്ഥാന വ്യാപകമായുള്ള പല തട്ടിപ്പുകേസുകളുടെയും ചുരുളഴിഞ്ഞേക്കും . ആയുഷ് നിയമനം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത് ഇയാള്‍ നടത്തിയ നിരവധി തട്ടിപ്പുകളിലൊന്ന് മാത്രമാണെന്നാണ് പോലീസ് പറയുന്നത് .

ഇയാൾ നടത്തിയ മറ്റൊരു തട്ടിപ്പാണ് സ്പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പ് . ഈ തട്ടിപ്പു കേസില്‍ യുവമോര്‍ച്ച റാന്നി മണ്ഡലം െവെസ് പ്രസിഡന്റ് ജൂഡോ രാജേഷിനെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട് .

പത്തനംതിട്ട നഗരത്തിലുള്ള യുവമോര്‍ച്ചയുടെ ഒരു ജില്ലാ ഭാരവാഹി കൂടി ഈ കേസില്‍ പ്രതിയാകും . ഓമല്ലൂര്‍ സ്വദേശിയില്‍ നിന്ന് നാലു ലക്ഷം രൂപയാണ് ജൂഡോ രാജേഷിന്റെ അക്കൗണ്ട് മുഖേനെ അഖില്‍ സജീവ് െകെപ്പറ്റിയത്.

ജൂഡോ രാജേഷ് മലയാലപ്പുഴ സ്വദേശിയാണ്. കോഴിക്കോട്ട് നിന്നുള്ള നാലംഗ സംഘമാണ് നിയമനത്തട്ടിപ്പിന് പിന്നിലെന്നാണ് അഖില്‍ കൊടുത്തിരിക്കുന്ന മൊഴി . അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിന്‍, ശ്രീരൂപ് എന്നിവരുടെ സംഘത്തിലെ കണ്ണികളാണ് അഖിലും രാജേഷും അടക്കമുള്ളവർ. എ.ഐ.െവെ.എഫിന്റെ മുന്‍ സംസ്ഥാന ഭാരവാഹിയാണ് ബാസിത്

Leave A Reply