ജനിച്ചതും വളർന്നതും ഫോർട്ട് കൊച്ചിയിലാണ്. ഞങ്ങൾ സഹോദരങ്ങളെല്ലാം പത്താം ക്ലാസ് കഴിഞ്ഞാൽ സ്വന്തം കാര്യങ്ങൾ നോക്കാൻ തുടങ്ങുക എന്നൊരു രീതി ഉണ്ടായിരുന്നു എന്റെ വീട്ടിൽ. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ക്ലാസ് കഴിഞ്ഞ് വൈകുന്നേരം 6 മണിമുതൽ 9 മണിവരെ ഞാനൊരു മെഡിക്കൽ ഷോപ്പിൽ ജോലിക്ക് നിൽക്കുമായിരുന്നു. അവിടുന്ന് തുടങ്ങി ഫിലിം സ്കൂളിൽ പോകുന്നതുവരെ പല തരത്തിലുള്ള ജോലികൾ ഞാൻ ചെയ്തു. നമുക്കുണ്ടാകുന്ന അനുഭവങ്ങളാണ് നമ്മുടെ സമ്പാദ്യം.
അന്ന് ചെയ്ത ജോലികളും അത് തന്ന അനുഭവങ്ങളും ജീവിതത്തിന്റെ മുന്നോട്ടുപോക്കിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. വീട്ടുകാർ അത്തരത്തിൽ കണ്ടീഷൻ ചെയ്തെടുത്തതുകൊണ്ടാവണം പല പ്രതിസന്ധികളെയും മറികടക്കാൻ സാധിച്ചതും. നാലാം ക്ലാസുമുതൽ നാടകം കൂടെയുണ്ട്. അന്ന് ബാലസംഘത്തിന്റെ ഓണപ്പറവകൾ എന്ന കലാജാഥയിൽ പങ്കെടുത്തിട്ടുണ്ട്. സത്യത്തിൽ അവിടെനിന്ന് തന്നെ ഇതാണ് എന്റെ വഴി എന്ന തിരിച്ചറിവുണ്ടായി. എങ്ങനെ നല്ലൊരു പെർഫോമറും അഭിനേതാവുമാകാം, എങ്ങനെ നാടക പരിശീലനം നേടാം എന്ന തരത്തിൽ സിനിമ സ്വപ്നങ്ങളിലേക്കടക്കം അക്കാലത്ത് തന്നെ മനസ്സ് യാത്ര ചെയ്തു തുടങ്ങിയിരുന്നു. വേറൊരു പ്രൊഫഷനെ കുറിച്ച് പിന്നീട് ആലോചിക്കേണ്ടി വന്നിട്ടില്ല.