മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങളിലെ നിരീക്ഷകരുടെ യോഗം വെള്ളിയാഴ്ച ഡൽഹിയിൽ നടന്നു. നവംബർ മധ്യത്തോടെ തുടങ്ങി ഡിസംബർ ആദ്യവാരത്തിൽ അവസാനിക്കും വിധമായിരിക്കും വോട്ടെടുപ്പെന്നാണ് സൂചന. ഛത്തീസ്ഗഢിൽ രണ്ടുഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ്. രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടവും. ഡിസംബർ 15-നു മുമ്പ് വോട്ടെണ്ണൽ നടക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ ഭരണ-പ്രതിപക്ഷങ്ങൾക്ക് നിർണായകമായ ജനവിധിക്കാണ് അരങ്ങൊരുങ്ങുന്നത്. മധ്യപ്രദേശ് ബി.ജെ.പി.യും മിസോറം എൻ.ഡി.എ. സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസാണ് ഭരണത്തിൽ.