തൊടുപുഴ: നിയമനിർമ്മാണ സഭ തിരഞ്ഞെടുപ്പുകളിലേക്കുള്ള വനിതാ സംവരണത്തിൽ പട്ടിക വിഭാഗം വനിതകളെ ഒഴിവാക്കിയത് നീതീകരണമില്ലാത്ത നടപടിയാണെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പറഞ്ഞു. നിലവിലുള്ള പട്ടികവിഭാഗ സംവരണത്തിൽ നിന്നു തന്നെ വനിതകൾക്ക് അവസരം ലഭ്യമാക്കണമെന്നാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിതാസംവരണം പുതുതായി സൃഷ്ടിക്കപ്പെടുന്ന സംവിധാനമാണെന്നതിനാൽ അവിടെ പട്ടികവിഭാഗ വനിതകൾക്ക് അവസരം ലഭിച്ചേ മതിയാകൂ.
ഇല്ലെങ്കിൽ മുന്നാക്ക സമുദായ സംവരണം പോലെ പുതിയ സംവിധാനവും മുന്നാക്ക സ്ത്രീസംവരണമായി മാറും. തൊടുപുഴ പെൻഷൻ ഭവനിൽ സാംബവ മഹാസഭ ജില്ലാ പ്രവർത്തകയോഗത്തിൽ സംഘടനാ റിപ്പോർട്ടിംഗ് നടത്തുകയായിരുന്നു ജനറൽ സെക്രട്ടറി. സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നിധീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറാർ ഇ.എസ്. ഭാസ്‌കരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ശശി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി രജനി മാധവ ദാസ്, ബോർഡംഗം ഉഷാ രാജു, യൂണിയൻ പ്രസിഡന്റ് അജീഷ് തായിക്കട്ട്, സെക്രട്ടറി വിനയവർദ്ധൻ ഘോഷ്, മാധവൻ പുളിക്കകുന്നേൽ, സി.കെ. കുഞ്ഞുമോൻ, സജി അടിമാലി, സുമതി മാധവൻ, മനോജ് വടക്കേമുറി, അജിമുട്ടം, ആനന്ദരാജ്, എൻസൺ സി.ജി, സജി കുറ്റൂർ തുടങ്ങിയവർ സംസാരിച്ചു.