മുനമ്പത്ത് കടലില്‍ വള്ളംമുങ്ങി കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കിട്ടി; ഒരാള്‍ക്കായി തിരച്ചില്‍

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെ മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്പില്‍ ശരത്, മാലിപ്പുറം സ്വദേശി ചേപ്പളത്ത് മോഹനന്‍ (55) തുടങ്ങിയവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ആലപ്പുഴ സ്വദേശി യേശുദാസിനായി 56) തിരച്ചില്‍ തുടരുകയാണ്. നാവിക, തീരസംരക്ഷണ സേനകള്‍, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5നു നടന്ന അപകടത്തിന്റെ വിവരം രാത്രി ഒന്‍പതോടെയാണു പുറത്തറിഞ്ഞത്. വള്ളത്തില്‍ നിന്നും മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്ത് നിന്നും പോയ ‘നന്മ’ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു. 3 പേര്‍ നീന്തി രക്ഷപ്പെട്ടു.രാത്രി 8 മണിയോടെ അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണു അപകടത്തില്‍പ്പെട്ട 3 പേരെ രക്ഷപ്പെടുത്തിയത്.

Leave A Reply