മലപ്പുറം: 12 മാരക രോഗങ്ങളിൽ നിന്നും കുട്ടികൾക്ക് രോഗപ്രതിരോധശേഷി നൽകുന്നതിനായി ജില്ലയിൽ സംഘടിപ്പിക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 പരിപാടിയുടെ മൂന്നാംഘട്ടം ഒമ്പത് മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം പരിപാടി നടക്കുന്നത്. ഒക്ടോബർ 14 വരെയാണ് മൂന്നാംഘട്ട വാക്‌സിനേഷൻ നടക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി എടുത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ഗർഭിണികൾക്കും വാക്‌സിൻ നൽകുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
രണ്ടാംഘട്ടം അവസാനിച്ചപ്പോൾ ജില്ലയിലെ 60 ശതമാനം കുട്ടികൾ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു.
യു-വിൻ പോർട്ടൽ വഴിയാണ് വാക്‌സിനേഷൻ നടക്കുന്നത്. ഇതുവഴി കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും പോർട്ടൽ വഴി സർട്ടിഫിക്കറ്റ് സ്വന്തമായി ഡൗൺലോഡ് ചെയ്യാം. ഇങ്ങനെ കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും യു-വിൻ പോർട്ടലിൽ നിന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടുണ്ട്.
മൂന്നാം ഘട്ടത്തിലും യു-വിൻ പോർട്ടലിൽ നിന്ന് കുട്ടികൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ക്ഷയരോഗം, ഡിഫ്തീരിയ, വില്ലൻ ചുമ, അഞ്ചാം പനി, ടെറ്റനസ്, ജപ്പാൻ ജ്വരം, റുബല്ല, ന്യൂമോണിയ, റോട്ട വൈറസ്, ഹെപ്പറ്റൈറ്റിസ്, വയറിളക്കം എന്നിവയിൽ നിന്നും കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളിലും വാക്‌സിനേഷൻ യജ്ഞം നടപ്പാക്കുന്നത്.
ജില്ലയിൽ മീസിൽസ് പോലെയുള്ള രോഗം വന്ന് കുട്ടികളിൽ മരണം പോലും സംഭവിച്ചിട്ടുള്ള സാഹചര്യത്തിൽ രക്ഷിതാക്കൾ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി മൂന്നാംഘട്ടത്തിലും തങ്ങളുടെ കുട്ടികൾക്ക് മുടങ്ങിപ്പോയ എല്ലാ വാക്‌സിനുകളും നൽകണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.