സിനിമയുടെ റിലീസ് ദിവസം ഓൺലൈൻ വ്ലോഗർമാരുടെ നെഗറ്റീവ് റിവ്യൂ തടയണമെന്ന ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് വിശദീകരണം തേടി. ആരോമലിന്റെ ആദ്യ പ്രണയം എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. കോടതിയെ സഹായിക്കാൻ അഭിഭാഷകനായ ശ്യാം പത്മനെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.
സിനിമ പോലും കാണാതെ വ്ലോഗർമാർ നെഗറ്റീവ് റിവ്യൂകൾ ഇടുകയാണെന്നും ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിക്കാരൻ ആരോപിച്ചു. നിർമ്മാതാക്കൾ പണം നൽകിയില്ലെങ്കിൽ നെഗറ്റീവ് റിവ്യൂകൾ പുറത്തുവിടുമെന്ന് ചില വ്ലോഗർമാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനായ സി ആർ രാകേഷ് ശർമ്മയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്.
ഒരുപാട് പേരുടെ കൂട്ടായ പരിശ്രമവും സ്വപ്നവുമാണ് സിനിമ. ഒക്‌ടോബർ 6 ന് റിലീസ് ചെയ്ത ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റൗഫ്, സോഷ്യൽ മീഡിയയിൽ ഒരു സിനിമ റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ നെഗറ്റീവ് റിവ്യൂ എഴുതുന്നത് ക്രൂരമാണെന്നും അതിന് ചില നിയന്ത്രണങ്ങൾ വേണമെന്നും വാദിച്ചു.