സിക്കിമിലെ മിന്നൽപ്രളയം; മരണസംഖ്യ 44 ആയി, 142 പേരെ കാണാനില്ല

ഡൽഹി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ വീണ്ടും വർധിച്ചു. ഇതുവരെ 44 പേരാണ് പ്രളയത്തിൽ മരിച്ചതെന്നാണ് കണക്കുകൾ പുറത്തുവരുന്നത്. 142 പേരെ കാണാനില്ല. നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. ബം​ഗാൾ അതിർത്തിയിൽ നിന്ന് 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നതായും അധികൃതർ പറഞ്ഞു. അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സിക്കിമിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്.

പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാല് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ അടക്കം 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി.

പ്രളയത്തില്‍ മരിച്ച 7 സൈനികരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാണാതായ നൂറിൽ കൂടുതൽ പേര്‍ക്കായി നാലാം ദിവസവും തെരച്ചില്‍ തുടരുകയാണ്. കൂടുതൽ കേന്ദ്രസേന ഉൾപ്പെടെ സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.

Leave A Reply