തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ അഖില്‍ സജീവിന്റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍. സ്‌പൈസസ് ബോര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഓമല്ലൂര്‍ സ്വദേശിയില്‍ നിന്ന് 4,39,340 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് രാജേഷ്. ഈ മാസം ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌പൈസസ് ബോര്‍ഡില്‍ ക്ലര്‍ക്ക് നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കേസിലെ പ്രധാനപ്രതി അഖിൽ സജീവും രാജേഷും ബിസിനസ് പങ്കാളികളായിരുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പ് നടന്നത്. രജേഷ് സ്‌പൈസസ് ബോർഡ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു അഖിൽ ഓമല്ലൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കിയത്. 7 തവണയായി രാജേഷ് അക്കൗണ്ടിലൂടെ 91,800 രൂപ കൈപറ്റി. 2.4 ലക്ഷം രൂപയാണ് അഖിൽ വാങ്ങിയത്.
അതേസമയം, നിയമനക്കോഴ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അഖിലിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും. ഇന്നലെ തേനിയിൽ നിന്നുമാണ് അഖിലിനെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.