ഹുസൈൻ സാഗർ തടാകത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് നിരോധിച്ച് തെലങ്കാന ഹൈകോടതി
ഹുസൈൻ സാഗർ തടാകത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് നിരോധിച്ച് തെലങ്കാന ഹൈകോടതി.ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എൻ.വി ശ്രാവൺ കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നിഷേധിച്ചത്. ഇത്തരം വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദിനോടും സർക്കാറിനോടും തദ്ദേശ സ്ഥാപന അധികൃതരോടും കോടതി ഉത്തരവിട്ടു.
പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ പൂർണമായി നിരോധിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) മാർഗനിർദേശങ്ങളെ ചോദ്യം ചെയ്ത് തെലങ്കാന ഗണേഷ് മൂർത്തി കലാകാർ വെൽഫെയർ അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. ഇത് കർശനമായി പാലിക്കാൻ സർക്കാർ, ഗ്രേറ്റർ ഹൈദരാബാദ് മുനിസിപൽ കോർപറേഷൻ (ജി.എച്ച്.എം.സി), ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (എച്ച്.എം.ഡി.എ), പൊലീസ് എന്നിവരോട് നിർദേശിച്ചു.