പന്നിയിറച്ചി കഴിക്കും മുന്‍പ് ഇസ്ലാമിക പ്രാർഥന ഉരുവിട്ടു; ഇന്തോനേഷ്യയില്‍ ടിക്‌ ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്

ജക്കാർത്ത: പന്നിയിറച്ച് രുചിക്കും മുൻപ് ഇസ്ലാമിക മന്ത്രം ഉരുവിടുകയും വീഡിയോ ടിക് ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടുവർഷം തടവും വൻതുക പിഴയും വിധിച്ച് ഇന്തോനേഷ്യൻ കോടതി. വിനോദസഞ്ചാര ദ്വീപായ ബാലി സന്ദർശിച്ചപ്പോഴാണ് യുവതി പന്നിയിറച്ചി കഴിക്കുന്നതിന് മുൻപ് ഇസ്ലാമിക പ്രാർത്ഥന ഉരുവിട്ടത്. സംഭവത്തിന്റെ വീഡിയോ ടിക് ടോക്കിൽ ഷെയർ ചെയ്തതോടെ മതനിന്ദക്ക് പോലീസ് കേസെടുത്തു.

സോഷ്യൽ മീഡിയയിൽ ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയെയാണ് ചൊവ്വാഴ്ച സുമാത്ര ദ്വീപിലെ പാലംബാംഗ് ജില്ലാ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷ വിധിച്ചത്. മത വിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്താൻ ലക്ഷ്യമിട്ടുള്ള വീഡിയോ പ്രചരിപ്പിച്ചതിന് 33 കാരിയായ യുവതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് പുറമേ, 16,245 ഡോളർ പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേർത്തു.

അതേസമയം, ശിക്ഷയിൽ ലിന ഞെട്ടിയെന്ന് അറിയിച്ചു. തനിക്ക് തെറ്റ് സംഭവിച്ചെന്ന് അറിയാം. പക്ഷേ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്ന് അവർ പറഞ്ഞു. മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നും അവർ പറഞ്ഞു.

Leave A Reply