സുധാകരന്റെ വാക്കിന് പുല്ലുവില പോലും കൊടുക്കാതെ നേതാക്കൾ

വയനാട്ടിൽ ബത്തേരി അർബൻ ബാങ്ക്‌ തെരെഞ്ഞെടുപ്പിൽ കെ സുധാകരന്റെ നിർദ്ദേശം തള്ളിയവർക്കെതിരെ നടപടിയെടുത്തത്‌ ജില്ലാ കോൺഗ്രസിൽ വിവാദമാവുന്നു.വൈസ്‌ ചെയർമാൻ സ്ഥാനത്തേക്ക്‌ ഔദ്യോഗിക സ്ഥാനാർത്ഥിയെ നേതാക്കളുടെ പിന്തുണയോടെ ഡയറക്ടർമ്മാർ തോൽപ്പിച്ചിരുന്നു. മത്സരിച്ച കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയെ ഉൾപ്പെടെ 3 പേരെ ആറ്‌ വർഷത്തേക്കാണ്‌ പുറത്താക്കിയത്‌.

അരനൂറ്റാണ്ടോളമായി കോൺഗ്രസ്‌ ഭരണമുള്ള ബത്തേരി സഹകരണ അർബൻ ബാങ്കിലെ വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിലാണ്‌ സുധാകരൻ നിർദേശിച്ച സ്ഥാനാർഥിയെ നേതാക്കളുടെ പിന്തുണയോടെ ഡയറക്ടർമാർ പരാജയപ്പെടുത്തിയത്‌..കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ തീരുമാനിച്ച വൈസ്‌ ചെയർമാൻ സ്ഥാനാർഥി ശ്രീജി ജോസഫിനെ ഐ സി ബാലകൃഷ്‌ണൻ വിഭാഗം വി ജെ തോമസിനെ സ്ഥാനാർഥിയാക്കി നാലിനെതിരെ 9 വോട്ടുകൾക്കാണ് തോൽപ്പിച്ചത്‌. തന്റെ സ്ഥാനാർഥിയെ വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിൽ രോഷത്തിലായ എൻ ഡി അപ്പച്ചൻ വൈസ്‌ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി ജെ തോമസിനെയും പേര്‌ നിർദേശിച്ച മീനങ്ങാടി പഞ്ചായത്തംഗം കൂടിയായ ബേബി വർഗീസിനെയും പിന്താങ്ങിയ സി റഷീദിനെയും പാർടിയിൽ നിന്ന്‌ ആറുവർഷത്തേക്ക്‌ പുറത്താക്കിയ വാർത്താക്കുറിപ്പ്‌ പുറത്തിറക്കിയത് .

കഴിഞ്ഞ ഒമ്പതിനായിരുന്നു ബാങ്ക്‌ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്‌. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണനും തമ്മിൽ ഉടലെടുത്ത ഭിന്നതയുടെ തുടർച്ചയാണ്‌ ഭാരവാഹി തെരഞ്ഞെടുപ്പിലുമുണ്ടായത്‌. ചെയർമാൻ സ്ഥാനത്തേക്ക്‌ ബാലകൃഷ്‌ണൻ പക്ഷത്തെ ഡിസിസി ജനറൽ സെക്രട്ടറി ഡി പി രാജശേഖരനും അപ്പച്ചൻ പക്ഷത്തെ ഡിസിസി ജനറൽ സെക്രട്ടറി ശ്രീജി ജോസഫും അവകാശവാദം ഉന്നയിച്ചതോടെ തർക്കം മുറുകി. ഒടുവിൽ രാജശേഖരനെ ചെയർമാനും ശ്രീജി ജോസഫിനെ വൈസ്‌ ചെയർമാനുമാക്കാൻ സുധാകരൻ നിർദേശിച്ചു. ഇതുസംബന്ധിച്ച്‌ ഡിസിസി നേതൃത്വത്തിനും ഡയറക്ടർമാർക്കും കെപിസിസി കത്തും നൽകി.
വെള്ളിയാഴ്‌ച രാവിലെ ചെയർമാൻ, വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ചേർന്ന ഡയറക്ടർമാരുടെ യോഗത്തിൽ ഭിന്നത കടുത്തതോടെ എൻ ഡി അപ്പച്ചൻ ഇറങ്ങിപ്പോയി. ചെയർമാൻ തെരഞ്ഞെടുപ്പിൽ രാജശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിൽ സുധാകരന്റെ നിർദേശം അട്ടിമറിച്ചു. പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ കത്തും പുറത്തായി.

സംഭവം ജില്ലാ കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നത അതി രൂക്ഷമാക്കിയിരിക്കുകയാണ്‌.പുൽപ്പള്ളി ബാങ്ക്‌ അഴിമതി,പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഭൂമി വിവാദം,തുടങ്ങി ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളടക്കം വിവാദങ്ങളിൽപ്പെട്ടിരിക്കുമ്പോഴാണ്‌ ഗ്രൂപ്പ്‌ തമ്മിലടിയും നടപടിയുമെല്ലാം ഡി സി സിയിൽ പുകയുന്നത്‌.

Leave A Reply