പുതുപ്പള്ളിയിലെ തോൽവി ബിജെപിയിൽ കൂട്ടത്തല്ല്

പുതുപ്പള്ളി വോട്ട് ചോർച്ചയുടെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ച തുകയിൽ പകുതിയിൽ താഴെമാത്രമാണ്‌ ചെലവഴിച്ചത്‌ എന്നാണ് ആക്ഷേപം.കാര്യമായ പ്രചാരണം നടന്നില്ല. ഉറപ്പുള്ള വോട്ടുകൾപോലും നഷ്ടപ്പെട്ടു. പ്രവർത്തനം ഏകോപിപ്പിക്കാൻ നേതൃത്വത്തിന്‌ കഴിഞ്ഞില്ലെന്നുമാണ് ഒരുവിഭാഗത്തിന്റെ വാദം . വോട്ട് ചോർച്ചയായിരുന്നു പ്രധാന അജൻഡയെങ്കിലും, വോട്ട് കുറഞ്ഞത് എങ്ങനെ എന്ന്‌ വിശദീകരിക്കാൻ നേതൃത്വത്തിന്‌ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർപോലും തൃശൂർ യോഗത്തിൽ സുരേന്ദ്രനെ കൈവിട്ടു.

വികസനം അടക്കമുള്ള വിഷയങ്ങളുയർത്തി പ്രചാരണം നടത്തിയിട്ടും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രമാണ് . ആകെ 6558 വോട്ടു മാത്രമാണ് ബിജെപിക്ക് നേടാനായത്. 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവാണ് ഇത്തവണയുണ്ടായത്. വോട്ട് ശതമാനം 8.87ൽ‌ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ.

യുവാക്കളുടെയും വിശ്വാസികളുടെയും വോട്ടു തേടിയിറങ്ങിയ ബിജെപി നിഷ്പ്രഭമാകുന്ന സാഹചര്യമാണ് തിരഞ്ഞെടുപ്പു ഫലത്തോടെ വന്നുചേർന്നത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റ വലിയ പ്രഹരം കൂടിയാണ് പുതുപ്പള്ളിയിലേത്.ഈ നിലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ദയനീയമായിരിക്കുമെന്നാണ്‌ കൃഷ്ണദാസ്- രമേശ് പക്ഷം പറഞ്ഞത്‌. മോദിയെ പ്രശംസിച്ചും, സംസ്ഥാന സർക്കാരിനെതിരെ വിമർശം ഉയർത്തിയും യോഗത്തിൽ പിടിച്ചുനിൽക്കാനുള്ള സുരേന്ദ്രന്റെ ശ്രമം പച്ചതൊട്ടില്ല.

1982 ലാണ് പുതുപ്പള്ളിയിൽ ബിജെപി ആദ്യമായി മത്സരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചെങ്കിലും വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. 2014ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറിയതിനുശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് അവർക്ക് വോട്ട് ശതമാനത്തിൽ വലിയ വർധന ഉണ്ടായത്. 2011ലെ 5.71 ശതമാനത്തിൽനിന്ന്, 2016ൽ 11.93 ശതമാനത്തിലേക്ക് ഉയർന്നു.

Leave A Reply