പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിൽ കൈക്കൂലി കേസിൽ ഫീൽഡ് അസിസ്റ്റൻഡ് അറസ്റ്റിലായതിനു പിന്നാലെ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം.
റവന്യൂവകുപ്പ് ജോ. സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടി.
വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുൻ ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാറിനെ മേയ് 28നാണ് പാലക്കാട് വിജിലൻസ് അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് വിജിലൻസ് കണ്ടെത്തിയത്. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടെത്തിയിരുന്നു.