കൊച്ചി: പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശേരി വീട്ടിൽ സിബിയെയാണ് (23) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. 2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
കൂട്ടുകാരിക്കൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്തുവെച്ച് തടഞ്ഞുവെച്ച പ്രതി പെൺകുട്ടിക്ക് മനോവിഷമമുണ്ടാക്കുന്ന വിധം പെരുമാറുകയും തുടർന്ന് അന്നേദിവസം വൈകീട്ട് ഏഴിന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി നാലു ദിവസത്തിനുശേഷം മരിച്ചു.
പെൺകുട്ടിയുടെ മരണമൊഴിയും കൂട്ടുകാരികളുടെ മൊഴിയും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തൃക്കാക്കര എസ്.ഐയായിരുന്ന വി.ജി. സുമിത്ര, സി.ഐ ആർ. ഷാബു എന്നിവർ ചേർന്നാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.