മിത്ത് വിവാദം ബിജെപി ആയുധമാക്കുമെന്ന ആശങ്ക; നിയമസഭയിൽ സ്പീക്കർക്കെതിരെ നിലപാട് തീരുമാനിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ കൈക്കൊള്ളേണ്ട സമീപനം തിങ്കളാഴ്ച യുഡിഎഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കും. തിരുത്തിയില്ലെങ്കിൽ സഭക്കുള്ളിൽ സ്പീക്കർക്കെതിരെ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസ്സിലെ ചർച്ചകൾ. സ്പീക്കർക്കെതിരെ നിലപാട് മയപ്പെട്ടാൽ ബിജെപി ആയുധമാക്കുമെന്ന ആശങ്കയാണ് കോൺഗ്രസ് നേതൃത്വം.
മിത്ത് വിവാദം കത്തുന്നതിനിടെയാണ് നിയമസഭാ സമ്മേളനം വീണ്ടും തുടങ്ങുന്നത്. സ്പീക്കർ തിരുത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. വിശ്വാസികളെ പിണക്കേണ്ടെന്ന് കരുതി സിപിഐഎം സംസ്ഥാന സെക്രട്ടറി തിരുത്തി. ഇനി സ്പീക്കറും തിരുത്തിയാൽ വിവാദം തീർക്കാമെന്നാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നത്. വിശ്വാസികളോട് പോരിനില്ലെന്ന് പറയുമ്പോഴും സ്പീക്കർ തിരുത്തേണ്ടതില്ലെന്നാണ് പാർട്ടി സമീപനം. തിരുത്താത്ത സ്പീക്കറോട് സഭക്കുള്ളിൽ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസിനു മുന്നിലെ വെല്ലുവിളി.
വിവാദം അധികം കടുപ്പിക്കേണ്ടെന്നാണ് കോൺഗ്രസ് ധാരണ. പക്ഷെ ഖേദം പ്രകടിപ്പിക്കാത്ത സ്പീക്കറുമായി സഹകരിച്ചുപോയാൽ പുറത്ത് അവസരം കാത്തിരിക്കുന്ന ബിജെപി നീക്കങ്ങളിലാണ് യുഡിഎഫിന് ആശങ്കയുള്ളത്. സഭയിൽ ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞ് ബിജെപി കടുപ്പിച്ചാൽ വിശ്വാസികൾ എതിരാകുമെന്നാണ് ഭയം. എങ്ങിനെ പ്രശ്നം സഭാതലത്തിൽ എത്തിക്കുമെന്നാണ് യുഡിഎഫിലെ ആലോചന.