തീവണ്ടികളിൽ സുരക്ഷയ്ക്കായി നിയോഗിക്കുന്ന ആർ.പി.എഫ് അംഗങ്ങൾക്ക് ഇനിമുതൽ പിസ്റ്റൾ നൽകാൻ തീരുമാനം.ജൂലായ് 31-ന് ജയ്പുർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ആർ.പി.എഫ്. കോൺസ്റ്റബിളായ ചേതൻ സിങ് തന്റെ മേലുദ്യോഗസ്ഥൻ അടക്കം നാലുപേരെ വെടിവെച്ചുകൊന്ന സാഹചര്യത്തിലാണ് ആർ.പി.എഫ്. ഉന്നതോദ്യോഗസ്ഥർ ഈ തീരുമാനമെടുത്തത്.
എ.കെ. 47-ന്റെ നവീകരിച്ച പതിപ്പായ എ.ആർ.-എം. 1 ആയിരുന്നു ചേതൻ സിങ് വെടിവെക്കാൻ ഉപയോഗിച്ചിരുന്നത്. 20 വെടിയുണ്ടകളുണ്ടായിരുന്ന തോക്കിൽനിന്ന് 12 എണ്ണം അയാൾ ഉപയോഗിച്ചു. ഓട്ടോമാറ്റിക് റൈഫിൾ മാരകമാണെന്നും ഇത് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും കണക്കിലെടുത്താണ് പുതിയ തീരുമാനം. മധ്യറെയിൽവേ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ ഋഷികുമാർ ശുക്ലയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.