വെള്ളറട: ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തുനിന്ന് അല്‍ബിസിയ മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞ 13ന് കാലാട്ടുകാവ് നിന്ന് അഞ്ച് മരങ്ങൾ മുറിച്ചുകടത്തി. ഇത് സംബന്ധിച്ച് നെയ്യാര്‍ഡാം പൊലീസ് കേസെടുത്തു. നേരത്തെയും ഇവിടെ മരം മുറി നടന്നിരുന്നു. ആഞ്ഞിലി, പ്ലാവ്, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങൾ ഇവിടെനിന്ന് സ്വകാര്യ വ്യക്തികള്‍ മുറിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
3000 രൂപക്കാണ് സ്വകാര്യ വ്യക്തി അല്‍ബിസിയ മരം വിറ്റത്. നാട്ടുകാര്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ് ഇവയൊക്കെ. ഇറിഗേഷന്‍ വകുപ്പിന്റെ പരിധിയിലുള്ളതാണ് അഞ്ചുചങ്ങല പ്രദേശം. ഇവിടത്തുകാര്‍ക്ക് പട്ടയം നല്‍കണമെന്ന ആവശ്യം നിലനില്ക്കുന്നു.
ഇതിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല.
അഞ്ചുചങ്ങല പ്രദേശത്ത് താമസക്കാരായ നൂറുകണക്കിന് കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് കൈവശാവകാശ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവിടെയുള്ള മരങ്ങള്‍ മുറിക്കുന്നത് ജലസേചന വകുപ്പ് തടയുക പതിവാണ്.
പറത്തി, അമ്പൂരി ഭാഗങ്ങളില്‍നിന്ന് ആഞ്ഞിലി മരങ്ങള്‍ മുറിച്ചവര്‍ക്കെതിരെ രണ്ടുവര്‍ഷം മുമ്പ് ജലസേചന വകുപ്പ് പരാതി നല്‍കിയിരുന്നു. അല്‍ബിസിയ മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് കേസെടുത്തു. 3000 രൂപക്ക് മരം വാങ്ങിയ വ്യക്തി ഉള്‍പ്പെടെ രണ്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. വില കൂടിയതോ സംരക്ഷിത ഇനത്തില്പെടുന്നതോ ആയ മരങ്ങള്‍ ഒന്നുമില്ലെന്ന് പൊലീസും ജലസേചന വകുപ്പ് അധികൃതരും പറഞ്ഞു.