തലശ്ശേരി: വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണം മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടിൽ ജോലിക്കെത്തിയ തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയെ (45) തലശ്ശേരി എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചിറക്കര എരഞ്ഞോളി പാലത്തിന് സമീപത്തെ ആരിഫയുടെ വീട്ടിലാണ് മോഷണം നടന്നത്. 4,40,000 രൂപയോളം വിലവരുന്ന ആറേകാൽ പവൻ തൂക്കമുള്ള സ്വർണചെയിനും ഒന്നര പവൻ തൂക്കമുള്ള ഡയമണ്ട് ലോക്കറ്റും മോഷ്ടിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം 30നും ആഗസ്റ്റ് രണ്ടിന് 11 മണിക്കുമിടയിലാണ് ആഭരണങ്ങൾ കാണാതായതെന്ന് പരാതിയിൽ പറയുന്നു. വീട്ടുകാരി രേഷ്മ സാജിദാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. വിജയലക്ഷ്മിയാണ് വീട്ടിൽ ശൂചീകരണ ജോലി ചെയ്തിരുന്നത്. ആഭരണങ്ങൾ കാണാതായതോടെ വിജയലക്ഷ്മി വീട്ടുകാരുടെ സംശയ നിഴലിലായി. വീട്ടുകാർതന്നെ യുവതിയെ വിളിച്ചുവരുത്തി പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. തൊണ്ടിമുതലുകൾ ഒളിപ്പിച്ച സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.