കവിയൂർ : തോട്ടഭാഗം-ചങ്ങനാശ്ശേരി പാതയുടെ പുനരുദ്ധാരണം വഴിമുട്ടിയിട്ട് അഞ്ചുകൊല്ലം തികയുമ്പോഴും തുടർനടപടികൾ എങ്ങുമെത്തുന്നില്ല. കിഫ്ബി മുഖേന രണ്ടുവർഷംകൊണ്ട് തീർക്കുമെന്നു പറഞ്ഞ് തുടങ്ങിയ പണികളാണ് വീതിയെടുപ്പ് ഉൾപ്പെടെ അനിശ്ചിതമായി നീളുന്നത്. ഇതിന് 33.77 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
തോട്ടഭാഗംമുതൽ പായിപ്പാടുവരെ ആദ്യഘട്ട ടാറിങ് പൂർത്തിയായിട്ട് മൂന്നുവർഷം പിന്നിടുന്നു. അവിടെനിന്ന് ചങ്ങനാശ്ശേരിക്കുള്ള 6.7 കിലോമീറ്റർ ദൂരം പ്രാഥമിക ജോലികളേ നടത്താനായിട്ടുള്ളൂ. 12 മീറ്റർ വേണ്ടിടത്ത് പത്തുമീറ്ററിൽ താഴെ വീതിയേ പലയിടത്തുമുള്ളൂ. ടാറിങ് ഏഴുമീറ്റർ വീതിയിലാണ്. ബാക്കിയുള്ള വീതി നടപ്പാത, ഓട, ബസ്‌ബേ, പാർക്കിങ് തുടങ്ങിയവയ്ക്കാണ്.ടാറിങ് കനം 10 സെന്റീമീറ്ററാണ്. ബി.എം.ബി.സി. ടാറിങ് ആയതിനാൽ രണ്ട് ഘട്ടമായിട്ടാണ് നടത്തേണ്ടത്. ഇതിൽ ആദ്യഘട്ടത്തിൽ അഞ്ചു സെന്റീമീറ്റർ കനത്തിൽ ടാറിങ് നടത്തിയതോടെ ബാക്കി പണികളൊക്കെ നിലയ്ക്കുകയാണ് ഉണ്ടായത്. ഇത്രയും ദൂരത്തിൽ നടത്തിയ ടാറിടീൽ പലയിടത്തും ഇളകിത്തുടങ്ങിയിട്ടും. രണ്ടാംഘട്ട നിർമാണങ്ങൾ കാലങ്ങളായി വഴിമുട്ടി നിൽക്കുന്നു.