ഹരിയാനയിലെ പ്രശ്ന ബാധിത മേഖലയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി. തുറന്ന സ്ഥലങ്ങളിലെ പ്രാർഥനക്കും വിലക്കുണ്ട്. വർഗീയ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
ആളുകൾ വീടുകളിൽ നിസ്കരിച്ചാൽ മതിയെന്ന് ജനങ്ങൾക്ക് നിർദേശം നൽകി.
അതേസമയം നൂഹ്, ഗുരുഗ്രാം, രോഹ്തക് മേഖലകളിലെ പള്ളികളിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. വ്യാഴാഴ്ച നൂഹിലെ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതൽ മൂന്നുമണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു.
തിങ്കളാഴ്ച നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു.