തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ, മിത്ത് വിവാദത്തിൽ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍റെ തിരുത്ത്. സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചു. ഇങ്ങിനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.