ഇടുക്കി: കാലവർഷം ദുർബലമായതോടെ ഉത്പാദനം കുറഞ്ഞതും പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഉയർന്നതും മൂലം ഏലം വില പടിപടിയായി ഉയരുന്നു. പുറ്റടി സ്‌പൈസസ് പാർക്കിൽ കഴിഞ്ഞദിവസം നടന്ന കാർഡമം പ്ലാന്റേഴ്സ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഓൺലൈൻ ലേലത്തിൽ ഒരു കിലോ ഏലക്കയുടെ ഉയർന്ന വില 2,177 രൂപയിലും ശരാശരി വില കിലോയ്ക്ക് 1,523 രൂപയിലും എത്തി. ആഗസ്റ്റ് അവസാനവും സെപ്തംബർ മാസങ്ങളിലുമാണ് ഏലത്തിന്റെ പ്രധാന വിളവെടുപ്പ് നടക്കുന്നത്.
അതിന് മുന്നോടിയായിട്ടുള്ള വളമിടീൽ സമയമായ ഇപ്പോൾ നല്ല മഴ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഏലം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിൽ ഈ വർഷം 53 ശതമാനം മഴ കുറവാണ് ലഭിച്ചത്. വരുന്ന രണ്ട് മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയെങ്കിൽ ഏലത്തിന്റെ ഉത്പാദനം ഇനിയും കുറയാനും വില വീണ്ടും ഉയരാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ രീതിയിൽ വില ഉയർച്ച തുടർന്നാൽ ഒരു മാസത്തിനുള്ളിൽ ഏലക്കയുടെ ശരാശരി വില കിലോയ്ക്ക് 2,000 കടക്കും.