ഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സുപ്രിംകോടതിയില്‍ വാദം പുരോഗമിക്കുന്നു. 15 മിനിട്ടാണ് കോടതി ഇരുവിഭാഗത്തിനും അനുവദിച്ചത്.
പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുല്‍ വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് രാഹുലിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‍വി വാദിച്ചു. അതേസമയം സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി. ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
അതേസമയം രാഹുലിന്റെ പരാമർശം ബോധപൂർവമെന്ന് പരാതിക്കാരൻ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ വാദിച്ചു. ഒരു സമുദായത്തെ മുഴുവന്‍ അധിക്ഷേപിച്ചു. അധിക്ഷേപത്തിന് കാരണം പ്രധാനമന്ത്രിയോടുള്ള വിരോധമാണെന്നും പരാതിക്കാരന്‍റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പരാമർശത്തിലൂടെ അപകീർത്തി ഉണ്ടായെന്നു പറയുന്നവര്‍ എല്ലാവരും ബി.ജെ.പിക്കാരാണെന്ന് മനു അഭിഷേക് സിങ്‍വി വാദിച്ചു.