ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗൗരികുണ്ടിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന കടകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സൂചന. സംസ്ഥാന ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. പന്ത്രണ്ടോളം പേർ മണ്ണിടിച്ചിലിൽ ഒലിച്ചുപോകുകയോ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നതായാണ് സംഘത്തിന്‍റെ നിഗമനം.
കനത്ത മഴയെ തുടർന്ന് പാറകൾ വീണ് മൂന്ന് കടകൾ പൂർണമായി നശിച്ചതായാണ് റിപ്പോർട്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ പറഞ്ഞു. പാർവതി ദേവിയുടെ പേരിലാണ് ഗൗരികുണ്ട് അറിയപ്പെടുന്നത്. തീർത്ഥാടന കേന്ദ്രം കൂടിയായ ഇവിടം കേദർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് ബേസ് ക്യാമ്പായും പ്രവർത്തിക്കുന്നുണ്ട്. ഗംഗോത്രി ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗതം തടസപ്പെട്ടിരുന്നു.