പോക്സോ കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകൾക്കും നഷ്ടപരിഹാരം നൽകണം; സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഇതിനായി സമഗ്ര പദ്ധതിക്ക് രൂപ നൽകുകയോ അല്ലെങ്കിൽ നിലവിലുള്ള നഷ്ടപരിഹാര പദ്ധതിയിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് കോടതി നിർദേശം നൽകി. പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന ഇരകളായ കുട്ടികൾക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി കേരളത്തിൽ ഇല്ലെന്ന് വിലയിരുത്തിയാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

ലൈംഗിക അതിക്രമത്തിന് ഇരയായ 2 കുട്ടികൾക്ക് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ആലപ്പുഴ പോക്സോ കോടതി ഉത്തരവിട്ടതിന് എതിരെ കേരള ലീഗൽ സർവീസസ് അതോറിറ്റി ഹർജി നൽകിയിരുന്നു. അത് പരി​ഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ പോക്സോ കോടതിയുടെ ഉത്തരവിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക് സർക്കാർ 2017ൽ രൂപം നൽകിയിരുന്നു. പിന്നീട് 2021ൽ ഭേദഗതി വരുത്തി. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകണം. എന്നാൽ പോക്സോ കേസിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിനു വ്യവസ്ഥ ഇല്ലായിരുന്നു. ഭേദഗതി വരുത്തിയിട്ടും ഇരകളായ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നഷ്ടപരിഹാരം ബാധകമാക്കിയിട്ടില്ലെന്നു വിലയിരുത്തിയാണു കോടതി നിർദേശം. എത്രയുംവേഗം പദ്ധതി രൂപീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണം. അതുവരെ പോക്സോ കേസിലെ ഇരകൾക്ക് നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ പദ്ധതിപ്രകാരം നഷ്ടപരിഹാരം അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave A Reply