ചെറുതോണി: 1.15 കിലോ ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ ഇടുക്കി പൊലീസ് പിടികൂടി. ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നുവാണ് (36) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള സ്‌പെഷ്യൽ ടീമിന്റെ പിടിയിലായത്. കഞ്ചാവ് ചെറുപൊതികളിലാക്കി സ്‌കൂൾ കോളേജ് പരിസരങ്ങളിലും ചെറുതോണി ടൗണിലും ഇയാൾ വില്പന നടത്തി വരികയായിരുന്നു.
ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് കഞ്ചാവ് ഇടുക്കിക്ക് സമീപത്ത് നിന്ന് പിടികൂടുന്നത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾ കഞ്ചാവ് ചെറുപുതികളിലാക്കി ചെറുതോണി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്‌കൂൾ കോളേജ് പ്രദേശങ്ങളിലുമെല്ലാം വില്പന നടത്തി വരികയായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസമായി ഇയാൾക്ക് പിന്നാലെയായിരുന്നു പൊലീസ്.
കഞ്ചാവ് വില്പന ആരംഭിച്ചതോടെ ചെറുതോണിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അനീഷ് കാര്യമായി ഓട്ടോറിക്ഷയുമായി പുറത്തിറങ്ങാറില്ലായിരുന്നു. സമീപവാസികളായ ആളുകളിൽ നിന്നും ഇയാൾ വിട്ടു നിന്നിരുന്നു. ഇയാളുടെ വീടിന് ചുറ്റും വലിയ മതിൽ തീർത്ത് സി.സി ടി.വി ക്യാമറയും വെച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഇയാൾ ചെയ്തിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചെറുതോണി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനികളിൽ ഒരാളാണ് പിടിയിലായ അനീഷെന്ന് പൊലീസ് പറഞ്ഞു.