സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗം വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ചങ്ങനാശ്ശേരി പോപ്പിനും കോൺഗ്രസ്സിനും മനസ്സിലായോ എന്തോ ?
മണിപ്പുരും ഹരിയാനയും ഗുജറാത്തും പോലെ ഇവിടെയും കലാപമുണ്ടാക്കാനുള്ള തീവ്രശ്രമമുണ്ട്. ഫാസിസ്‌റ്റ് രീതിയായ കലാപം എവിടെയും സംഭവിക്കാനുള്ള സാധ്യതയുണ്ട് . ഷംസീർ പറഞ്ഞത് ശരിയായ കാര്യമാണ്, അതിന്റെ പേരിൽ തിരുത്തോ മാപ്പോ ആവശ്യമില്ല.
മുമ്പ് നെഹ്‌റുവും ശശി തരൂരും ഇത് തന്നെ പറഞ്ഞു. ഹിന്ദുത്വവൽകരണ നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിവാദം. ബിജെപിയും കോൺഗ്രസും വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്. ബിജെപിയുടെ വർഗീയ നിലപാടും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവും ഇവിടെ വ്യക്തമാണ്.
വി ഡി സതീശന്റെ വിചാരധാരയോടുള്ള പ്രത്യേക സ്‌നേഹവും ഇതിൽനിന്ന് വ്യക്തമാണ്. അത് 2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ഇക്കാര്യത്തിൽ സുരേന്ദ്രൻ പറഞ്ഞതിന് പിന്നാലെ കോൺഗ്രസ് രംഗത്തെത്തിയത് കണ്ടു.
ബിജെപിക്കുവേണ്ടി കോൺഗ്രസ് തിരിച്ചും സഹായിക്കുന്നത് ഇതാദ്യമല്ല. സ്വർണക്കടത്ത് കേസിലും ഇതായിരുന്നു അവസ്ഥ. പക്ഷെ, ഇരുകൂട്ടരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. അത് ജനം മനസ്സിലാക്കി .
2014 ഒക്ടോബർ 25 ന് മുംബൈയിൽ റിലയൻസ് ആശുപത്രി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗണപതിയുടെ രൂപം സർജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് പറഞ്ഞത്. ആദ്യ വിമാനം പുഷ്പകവിമാനമാണെന്നും പ്രചരിപ്പിച്ചു.
മിത്തിനെയും ചരിത്രത്തെയും ശാസ്‌ത്രത്തെയും വേറിട്ടുതന്നെ കാണണം. സിപിഎം ഏതെങ്കിലും മതത്തിനോ വിശ്വാസികൾക്കോ എതിരല്ല. എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനുവേണ്ടി സമരം ചെയ്ത പ്രസ്ഥാനമാണ്.
ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും അതനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ശാസ്‌ത്രത്തിന്റെ മേൽ കുതിരകയറാനാർക്കും അവകാശമില്ല. ശാസ്‌ത്രത്തിനുവേണ്ടി വാദിച്ചാൽ അത് വിശ്വാസികൾക്കും വിശ്വാസത്തിനും എതിരാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല.
വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലേക്കെത്തുന്ന കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാമെന്ന് ആരും കരുതണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇതിൽ കൂടുതലെന്തുവാ ഗോവിന്ദൻ പറയേണ്ടത് ? വളരെ വ്യക്തമല്ലേ ?
സിപിഎം നേതാക്കളുടെ നാവിൽ നിന്നും എന്തെങ്കിലും വീണുകിട്ടാൻ കാത്തിരിക്കുവാ സംഘപരിവാറും കോൺഗ്രസ്സും . ഷംസീർ പറഞ്ഞതിൽ ഒരു തെറ്റുമില്ലന്ന് ചരിത്രകാരന്മാരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഇത് അനാവശ്യമായ ഒരു വിവാദമാണ് .
സുകുമാരൻ നായർ എന്ത് കണ്ടോണ്ടാണ് ഇറങ്ങിചാടിയെന്നുള്ളതാണ് മനസ്സിലാകാത്തത് , കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവമാണ് സുകുമാരൻ നായരുടേതെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം . എൻ എസ് എസുകാരോട് ഒന്നേ പറയാനുള്ളു , സുകുമാരൻ നായർ പറയുന്നതിനെല്ലാം ഇറങ്ങി ചാടരുത് . രണ്ടു പ്രാവശ്യമെങ്കിലും ആലോചിച്ചേ ഇറങ്ങാവൂ .