അധ്യാപിക വഴക്ക് പറഞ്ഞു; തൃശ്ശൂരിൽ രണ്ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ: അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ ചൊവ്വന്നൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വിഷം കഴിച്ച വിദ്യാര്‍ത്ഥിനികളെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍തീവ്ര പരിചരണ വിഭാഗത്തിലാണ്.

സ്‌കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാന്‍ പോകരുതെന്ന് അധ്യാപിക വിദ്യാര്‍ത്ഥിനികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാര്‍ത്ഥിനികള്‍ വെള്ളം കുടിക്കാന്‍ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവരും സമീപത്തെ കടയില്‍ നിന്ന് എലിവിഷം വാങ്ങിയതിനു ശേഷം വെള്ളത്തില്‍ കലക്കി കുടിക്കുകയായിരുന്നു എന്നാണ് വിവരം.

വിഷം കഴിച്ചവരില്‍ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. നിലവില്‍ അപകടസാധ്യതയില്ലെന്നും രണ്ടുദിവസത്തിനുശേഷമേ കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave A Reply