ലഖ്‌നൗ: യുപി യിൽ ആര്‍എസ്എസ് ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിക്കുകയും ഓഫീസ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുകേഷ് ഗുപ്ത (60), മക്കളായ ശശാങ്ക് ഗുപ്ത (32), ശിവങ്ക് ഗുപ്ത (30) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 10 മണിയോടെ ഷാജഹാന്‍പുരിലെ ഷഹീദ് ദ്വാറിലെ ഓഫീസാണ് 40ഓളം പേര്‍ അടിച്ചുതകര്‍ത്തത്. ശശാങ്ക് ഗുപ്ത ഓഫീസിന്റെ ചുവരില്‍ മൂത്രമൊഴിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ചെറിയതോതില്‍ ആരംഭിച്ച തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നാല്‍പ്പതോളം പേര്‍ വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഓഫീസ് അടിച്ചുതകര്‍ത്തെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ പരാതി. ഓഫീസിലുണ്ടായിരുന്ന ചില പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
40ഓളം പേര്‍ക്കെതിരെ കലാപം, കൊലപാതകശ്രമം, ആക്രമണം, തടഞ്ഞുവയ്ക്കല്‍, അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.