എ എൻ ഷംസീറിനെതിരെ അതിരൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി. ഫേസ്‌ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് മേജർ രവിയുടെ പ്രതികരണം. ഷംസീർ പരസ്യമായിട്ടാണ് എന്റെ വിശ്വാസത്തെ പരിഹസിച്ചത്. എനിക്കും അദ്ദേഹത്തിൻറെ മതത്തെക്കുറിച്ച് ചിലചോദ്യങ്ങൾ ചോദിക്കാനാവും. ഞങ്ങളൊന്നും അത്തരത്തിൽ തരം താഴാനാവില്ല എന്ന് മേജർ രവി ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.
‘ഗണപതി മിത്താണോ, മിഥ്യയാണോ എന്നൊക്കെയാണ് ചിലരുടെ ആരോപണങ്ങൾ. നിങ്ങളാരാണ് ഹേ.. എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്. നിങ്ങൾക്കൊരു അധികാര കസേര കിട്ടിയെന്ന് കരുതി എന്തും ചെയ്യാം എന്നാണോ. എന്നിട്ട് പറയും നിങ്ങൾക്ക് ജാതി, മതം ഒന്നുമില്ല എന്ന്. ഞാൻ ഹിന്ദുവാണ്. എന്നാൽ ഇന്നുവരെ ഒരു ക്രിസ്ത്യാനിയുടെയോ, മുസ്ലീമിൻറയോ വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. ഭരണകസേരയിൽ ഇരുക്കുമ്പോൾ നിഷ്പക്ഷമായി കാര്യങ്ങളെ കാണാൻ നിങ്ങൾക്ക് സാധിക്കണം.
‘എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നതിൽ സന്തോഷമുണ്ട്. നിങ്ങൾ 76 ഹൂറിമാരുടെ കണക്ക് ആദ്യം കൊടുക്ക് എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. അങ്ങനെ അദ്ദേഹം പറയണമെങ്കിൽ അദ്ദേഹത്തിന്റെ മനസ്സിന് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും. ഹിന്ദുക്കൾ ഉറങ്ങി കിടക്കുവായിരുന്നു. നിങ്ങൾ അവരെയെല്ലാം ഒന്നിപ്പിച്ചു, നിങ്ങൾ ചൊറിഞ്ഞ് ചൊറിഞ്ഞ് ഹിന്ദുവിനെ ഉണർത്തി. അത്രതന്നെയെന്നും മേജർ രവി വിഡിയോയിൽ വ്യക്തമാക്കി.