ഇടുക്കി: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. മറയൂർ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ് ആന. കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി മറയൂർ മേഖലയാണ് പടയപ്പ താവളമാക്കിയിരിക്കുന്നത്. തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി ആന നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണാം. ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ലയങ്ങൾ തകർക്കുമോയെന്ന ആശങ്കയിലാണ് ആളുകളിപ്പോൾ കഴിയുന്നത്.
മൂന്നാഴ്ചയ്ക്ക് മുൻപ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ കേന്ദ്രത്തിൽ ആന എത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതിൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിന് സമീപത്തുമെത്തിയിരുന്നു. തൊഴിലാളികളിലൊരാൾ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.