പാലക്കാട്: ശ്രമകരമായ ദൗത്യത്തിലൂടെ പിടികൂടിയ പിടി സെവന് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തില്‍ വനംവകുപ്പ്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ഉടൻ ചുമതലപ്പെടുത്തും. ഇന്നലെ ചീഫ് വെറ്റനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പിടി സെവനെ പരിശോധിച്ചിരുന്നു. നേരത്തെ പിടി 7 ന്‍റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ വെറ്ററിനറി ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ചികിത്സ വൈകിയാൽ പിടി 7 ന്‍റെ ഇടതുകണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്ടമായേക്കും എന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. പിടി 7 ൻ്റെ കണ്ണിൻറെ ലെൻസിന് കൂടുതൽ പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറയുന്നു. കോർണിയയ്ക്ക് തകരാറില്ലെന്നാണ് പ്രാഥമിക നിഗമനം. പിടി 7 ൻ്റെ കണ്ണിനേറ്റത് ഗുരുതരമല്ലാത്ത പരുക്കാണെന്നും ഡോക്ടർമാർ അറിയിക്കുന്നത്. നാല് വർഷത്തോളം പാലക്കാടെ ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ എന്ന പിടി 7.
പിടികൂടിയ പിടി 7 ന് ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയിരിക്കുന്ന ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണിയിലെ ക്യാമ്പിലേക്ക് പിടി7നെ എത്തിച്ചത്. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് പിടി 7. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ പിടി 7 ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ ധോണിയില്‍ വിലസുകയായിരുന്നു പിടി 7.