താനൂർ കസ്റ്റഡി മരണത്തിൽ വഴിത്തിരിവ്: താമിർ ജിഫ്രിയെ അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പോലീസ് വാദം കള്ളം ; ഗുരുതര ആരോപണവുമായി ​കുടുംബം

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ​ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. സംഭവ​ദിവസം യുവാവിനെ താനൂരിൽ നിന്ന് അർ​ദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസിൻരെ വാ​ദം. എന്നാൽ ഇത് തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം ആരോപിക്കുന്നു.

കൂടാതെ താമസസ്ഥലത്ത് നിന്നും അടിവസ്ത്രത്തിലാണ് ജിഫ്രിയെ കൊണ്ടു പോയതെന്നും ക്രൂരമായി മർദ്ദിച്ചെന്നും കുടുംബം ആരോപിച്ചു.ലഹരി മരുന്ന് കൈവശം വെച്ച താമിർ ജിഫ്രിയെയും മറ്റ് 4 പേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പോലീസ് പറഞ്ഞത്.

എന്നാൽ വൈകിട്ട് 5 മണിക്ക് ചേളാരിയിലെ താമസ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയെന്ന് സഹോദരൻ പറയുന്നു. ആദ്യം പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞെന്നും പിന്നീട് രാത്രി 11 മണിക്ക് താമർ ജിഫ്രി സുഹൃത്തിനെ വിളിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു.

അടുത്ത ദിവസം പുലർച്ചെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചിട്ടും ചൊവ്വാഴ്ച രാവിലെ പത്തരയോടെ മാത്രമാണ് വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചത്.തുടർന്ന് പോലീസ് നൽകിയ ആദ്യ മറുപടികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഇതോടെ പരപ്പനങ്ങാടി മജിസ്ട്രേറ്റിന് ബന്ധുക്കൾ മൊഴി നൽകി.

സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.ആരോപണ വിധേയരായ 8 പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. 18 ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് താമിർ ജിഫ്രിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും താമിർ ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നുമാണ് പോലീസ് വാദം.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജിഫ്രിയുടെ ശരീരത്തിൽ 13 ചതവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മർദ്ദനമേറ്റ പാടുകൾ തന്നെയാണോ എന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം ജിഫ്രിയുടെ ആമാശയത്തിൽ നിന്നും രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു കണ്ടെത്തിയിട്ടുണ്ട്. ഇത് എംഡിഎംഎ ആണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.

Leave A Reply