ഇംഫാൽ: കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ മൃതസംസ്കാരം മണിപ്പുർ ഹൈക്കോടതി തടഞ്ഞ് ഉത്തരവിറക്കി. സംസ്കാരവുമായി ബന്ധപ്പെട്ട് കുക്കി-മേയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.
ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന സംസ്കാരമാണ് തടഞ്ഞത്. തത്‌സ്ഥിതി തുടരാനും കോടതി നിർദേശിച്ചു.
വിഷയത്തിൽ ഇരുവിഭാഗത്തിനും കോടതി നോട്ടീസ് നൽകി. കേസ് ഈമാസം ഒമ്പതിന് വീണ്ടും പരിഗണിക്കും.
ചുരാചന്ദ്പുർ ജില്ലയിലെ അതിർത്തി ഗ്രാമമായ ബൽജാംഗിൽ സംസ്കാരം നടത്താനായിരുന്നു തീരുമാനം. എന്നാൽ തങ്ങൾക്ക് ആധിപത്യമുള്ള സ്ഥലത്ത് സംസ്കാരം നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മേയ്തേയ് വിഭാഗം രംഗത്തുവരികയായിരുന്നു.