കുട്ടിയെ വീട്ടിലാക്കി മകൾ മറ്റൊരാള്‍ക്കൊപ്പം പോയി, പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ ആക്രമിച്ച് ഭാര്യാപിതാവ്

കായംകുളം: മകള്‍ വീട്ടില്‍ ഏല്‍പ്പിച്ച് പോയ പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭാര്യാപിതാവ് അറസ്റ്റില്‍. മരുമകനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിന് ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 58കാരനായ വിജയന്‍ മരുമകന്‍ രാജ്മോഹനനെയാണ് ആക്രമിച്ചത്. കഴിഞ്ഞ 4 വർഷമായി രാജ് മോഹനൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

ഭാര്യ കഴിഞ്ഞ ദിവസം കുട്ടിയെ തന്റെ ഭരണിക്കാവിലുള്ള വീട്ടിൽ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയിരുന്നു. കുട്ടിയെ കാണാനായി ഭരണിക്കാവിലെ ഭാര്യവീട്ടിലെത്തിയ രാജ് മോഹനനും വിജയനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ വിജയന്‍ രാജ്മോഹനനെ കമ്പി വടി വച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രാജ് മോഹനന്റെ പല്ലുകള്‍ ഇളകിപ്പോവുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മറ്റൊരു സംഭവത്തില്‍ ഭര്‍ത്താവിനെ വടി ഉപയോഗിച്ച് തല്ലിക്കൊന്ന ഭാര്യയുടെ ശിക്ഷ സുപ്രീം കോടതി കുറച്ചത് കഴിഞ്ഞ ദിവസമാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം അപകടകരമായ ഒന്നല്ലെന്ന് വിശദമാക്കിയാണ് കോടതി തീരുമാനം. വീട്ടിലുണ്ടായിരുന്ന ഒരു വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വെറുമൊരു വടി എന്നതിലപ്പുറം ഇതൊരു അപകടകരമായ ആയുധമായി വിശേഷിപ്പിക്കാനാവില്ല. അതിനാലാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന രീതിയില്‍ യുവതിയുടെ കുറ്റകൃത്യത്തെ കോടതിയെ കണ്ടത്.

രണ്ട് പേരും തമ്മിലുള്ള വാക്കേറ്റത്തിനിടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നതിനാല്‍ യുവതിയ്ക്ക് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരിക്കാമെന്നും ജസ്റ്റിസുമാര്‍ നിരീക്ഷിച്ചു. ശിക്ഷ കുറച്ചതോടെ നിലവില്‍ 9 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച യുവതിയെ ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു.

Leave A Reply