കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ടിടിച്ച് യാനം മുങ്ങി. കടലിൽ വീണ തൊഴിലാളികളെ മറ്റ് വള്ളങ്ങളിലും ബോട്ടുകളിലും എത്തിയവർ രക്ഷപ്പെടുത്തി. മത്സ്യബന്ധത്തിനുശേഷം ഹാർബറിലേക്ക് കടക്കുമ്പോൾ ചൊവ്വാഴ്ച പത്തോടെ നീണ്ടകര പുലിമുട്ടിന് സമീപമായിരുന്നു അപകടം.
ദളവാപുരം സ്വദേശി ലിയോൺസിന്റെ ഉടമസ്ഥയിലെ ലിറ്റൊ ലിജോ എന്ന യാനത്തിൽ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള ദേവമാതാ എന്ന ബോട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളത്തിന്റെ പലക തകർന്നാണ് മുങ്ങിയത്. കടലിൽ വീണ മത്സ്യത്തൊഴിലാളികളിൽ നാലു പേർ മലയാളികളും നാലുപേർ തമിഴ്നാട് സ്വദേശികളുമാണ്. ഇവരിൽ നാലുപേർ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സ തേടി.
അതിനിടെ, ചൊവ്വാഴ്ച പുലർച്ച ശക്തികുളങ്ങരയിൽ നിന്ന് ട്രോളിങ്ങിനു പോയ മറ്റൊരു ബോട്ട് നിയന്ത്രണം വിട്ട് പോർട്ടിലെ കോൺക്രീറ്റ് പില്ലറിൽ തട്ടിത്തിരിഞ്ഞ് അപകടത്തിൽപെട്ടു. ഇതിനു പിന്നാലെ വന്ന ബോട്ടുകൾ തലനാരിഴ വ്യത്യാസത്തിലാണ് കൂട്ടിമുട്ടാതെ അപകടത്തിൽ നിന്ന് ഒഴിവായത്.