കാഠ്മണ്ഡു: എവറസ്റ്റിന് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കാണാതായ ആറുപേരും മരിച്ചതായി നേപ്പാൾ വ്യോമയാന വകുപ്പ് അധികൃതർ അറിയിച്ചു. ജൂലൈ 10-നായിരുന്നു ആറ് പേരുമായി ഹെലികോപ്റ്റർ കാണാതായത്. കഴിഞ്ഞ ദിവസമാണ് അപകടസ്ഥലത്ത് നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയത്.
നേപ്പാളിലെ സോലുഖുംബു ജില്ലയിലെ ലംജുറയിൽ വെച്ചാണ് ഹെലികോകോപ്റ്റർ തകർന്നത്. ഹെലികോപ്റ്റർ പുറപ്പെട്ട് 15- മിനിട്ട് കഴിഞ്ഞപ്പോൾ സിഗ്നൽ നഷ്ടമാവുകയായിരുന്നു. തുടർന്ന് ലംജൂറ ചുരത്തിൽ എത്തിയപ്പോൾ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം പൂർണമായും നഷ്ടപ്പെട്ടു. തുടർന്ന്, ഒരു ദിവസം നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കോപ്റ്ററിലുണ്ടായിരുന്ന ആറുപേരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്റർ കുന്നിൻമുകളിലെ മരത്തിൽ ഇടിച്ചതാണ് അപകട കാരണമെന്നാണ് പോലീസ് റിപ്പോർട്ട്.