നഴ്സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; സുഹൃത്തുക്കൾക്കെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ

കൊല്ലം: കോയമ്പത്തൂരിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു.

ഇന്നലെയാണ് ബിഎസ്‍സി നഴ്സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആൻഫിയെ കോയമ്പത്തൂരിൽ താമസിക്കുന്ന വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്കാണ് നീണ്ടകരയിലെ ബന്ധുക്കൾ വിവരം അറിയുന്നത്. സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആൻഫിയുടെ മരണത്തിന് പിന്നിൽ ഒപ്പംതാമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.

ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആൻഫി ചോദ്യം ചെയ്തു. വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നു. ഇതിന് പിന്നാലെയുള്ള മരണം ദുരൂഹമെന്നും കുടുംബം. വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കോയമ്പത്തൂരിലെത്തിയ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Leave A Reply