ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. ഹിമാചലിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചലിൽ മാത്രം മൂന്നു ദിവസങ്ങൾക്കിടെ 30 മരണങ്ങൾ സ്ഥിരീകരിച്ചു. റോഡുകൾ തകർന്നത് അടക്കം 4000 കോടി രൂപയുടെ നാശനഷ്‌ടങ്ങളുണ്ടായി. ഡൽഹി, ലേ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകൾ തകർന്നതിനാൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. 50 വർഷത്തിനിടെയുള്ള കനത്ത മഴയാണ് ഹിമാചലിൽ പെയ്‌തത്.
ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. ചന്ദ്രതാലിൽ കുടുങ്ങിയ 300 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. കുളുവിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി കൂടുതൽ ഹെലികോപ്ടറുകൾ എത്തിച്ചു. നിലവിൽ കുടിവെള്ള പ്രശ്നമാണ് അവിടെ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അധികൃതർ അറിയിച്ചു. ബിയാസ് നദിയിൽ ജലനിരപ്പുയർന്നതിനാൽ മണ്ഡി ജില്ലയിൽ 100ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു.