തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ പനി ബാധിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ മലേറിയ ബാധിച്ചുമാണ് മരിച്ചത്. ഇന്നലെ 12,425 പേരാണ് പനിക്ക് ചികിത്സ തേടിയത്. 128 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ പനി ചികിത്സയുള്‍പ്പെടെ താളം തെറ്റുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വലിയ കുറവുണ്ട്. ഈ പശ്ചാത്തലത്തിൽ പ്രത്യേക പനി ക്ലിനിക്കുകള്‍ പോലും കൃത്യമായി പ്രവര്‍ത്തിക്കില്ലെന്നാണ് ഉയരുന്ന പരാതി.
സര്‍ക്കാര്‍ ആശുപത്രികളില്‍ 113 ഡോക്ടര്‍മാരുടെ കുറവുണ്ട്. കൂടാതെ അവധിയില്‍ പ്രവേശിച്ചവര്‍ വേറെയും. പി എസ് സി പട്ടിക ഉണ്ടെങ്കിലും നിയമിക്കാന്‍ ഇതുവരെ നടപടിയില്ല. പനി ബാധിച്ച് ദിവസവും ഇരുന്നൂറോളം പേരെത്തുമ്പോള്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കാനാകാത്ത സ്ഥിതിയാണുള്ളത്. ഡോക്ടര്‍മാരുടെ കുറവിനൊപ്പം നഴ്‌സുമാരടക്കം പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതായി പരാതിയുണ്ട്.